Thursday, October 05, 2006

രാഘവേട്ടനും മോളും

അന്നു ഞാന്‍ വാക്കിനും നോക്കിനും കണ്ട്രോളില്ലാത്ത വെറും ബാച്ചിലര്‍!

‘എങ്ങിനെയൊരു മുത്തുകുടിയനാകാം‘ എന്നതിനെപറ്റിയുള്ള സെമിനാറിന് പങ്കെടുക്കാന്‍ വേണ്ടി വീക്കെന്റില്‍ ഷാര്‍ജ്ജയിലെ‍ കമലേശ്വരം സ്വദേശി 'കമല' എന്നറിയപ്പെടുന്ന ഷമ്മിയുടെ റൂമിലെത്തിയതായിരുന്നു ഞാന്‍.

സ്റ്റാര്‍ട്ടര്‍ ആയി ഒരു ടിന്ന് ബീറടിച്ച്‌, 'ഒരു ലാര്‍ജ്ജും കൂടി അടിച്ച്‌ മൊത്തമായി വാളു വക്കാം' എന്ന് കരുതി ചെറുനാരങ്ങ മണത്തുകൊണ്ടിരിക്കേയാണ്‌ മനോജ്‌ ആ യുവകോമളനെ എനിക്ക്‌ പരിചയപ്പെടുത്തി തരുന്നത്‌.

ഷേയ്ക്ക്‌ ഹാന്റ്‌ തന്ന് ചുള്ളന്‍ എന്നോട്‌ ചോദിച്ചു.

'നിങ്ങള്‍ കൊടകര എവിടെ?'

'ആ ബാറിന്റെ പടിഞ്ഞാറക്കെ' എന്ന മറുപടി കേട്ട്‌ എന്നോട്‌,

'നെല്ലായിയുള്ള ഒരു രാഘവേട്ടനെ അറിയുമോ?' എന്ന് രണ്ടാം ചോദ്യം ചോദിച്ചു.

'അറിയോന്നോ?? നല്ല തക്കാളി പോലുള്ള ഒരു കിണ്ണന്‍ ഗുഡ്സ്‌ (യൂസ് മലയാളം) മോളുള്ള രാഘവേട്ടനല്ലേ? ആളെലും കൂടുതല്‍ പരിചയം മോളേയാ‘ എന്ന എന്റെ മറുപടി കേട്ട്‌,

'അതു തന്നെ' എന്ന് പറഞ്ഞ്‌ മൂഡ്‌ ഔട്ടായപോലെ വര്‍ത്താനം നിര്‍ത്തി ചുള്ളന്‍ ടി.വി.യില്‍ നോക്കിയിരുന്നു.

'നമ്മള്‍ എങ്ങിനെയാ രാഘവേട്ടനെ പരിചയം?' എന്ന എന്റെ ചോദ്യത്തിന്‌ അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു.

ആളുടെ മകളും ഞാനുമായുള്ള വിവാഹം അടുത്ത മാസം ഇരുപതാം തിയതിയാണ്‌!!!!

അതുകേട്ടപ്പോള്‍ കമ്പ്ലീറ്റ്‌ കെട്ടും ഇറങ്ങിയ ഞാന്‍ ‘ഞന്‍ ദിപ്പ വരാട്ടാ’ ന്ന് പറഞ്ഞ് താഴേക്ക് പോയി!