Thursday, October 11, 2007

പോക്കറ്റടി

തൃശ്ശൂര്‍ റൌണ്ടിലൂടെ, ഭാവി ഏത്‌ ഭൂതത്തിന്റെ കയ്യിലായിരിക്കുമെന്നാലോചിച്ച്‌ സ്വയം വർത്തമാനം പറഞ്ഞ്‌ നടന്നിരുന്ന പല ഉച്ചകളിലൊന്നില്‍.

രാഗം തിയറ്ററിന്റെ മുന്‍പില്‍ വച്ച്‌ എന്റെ ശരീരത്തിലാരോ മുട്ടി. നേർക്കുനേരെയുള്ള ഷോള്‍ഡറ് മുട്ടല്‍. സോറികള്‍ക്ക്‌ പകരം, മുട്ടലില്‍ പങ്കെടുത്ത അദ്ദേഹവും ഞാനും ഒന്നുംകൂടി ആറ്ഭാടമായി 'മുട്ടാന്‍ണ്ട്രാ' എന്ന ഭാവം കൈമാറി.

ജോസിന്റെ മുന്നിലെത്തിയപ്പോള്‍, വെറുതെ പോക്കറ്റില്‍ ഒന്ന് ടച്ച്‌ ചെയ്‌തു.

‘യെസ്‌!!! മൂന്ന് ദിവസം മുന്‍പ്‌ കരണ്ട്‌ ബില്ലടക്കാന്‍ തന്ന 50 രൂപ ഷറ്ട്ടിന്റെ പോക്കറ്റില്‍ നിന്ന് അബ്‌സ്കോണ്ടിങ്ങ്‌. ഒടുക്കത്തെ പങ്‌ച്വാലിറ്റിയായതുകൊണ്ട്‌ അടക്കാന്‍ ടൈം കിട്ടിയില്ലായിരുന്നു.

അഞ്ഞൂറ്‌ രൂപ നഷ്ടപ്പെട്ടാല്‍ ആത്മഹത്യയെക്കുറിച്ച്‌ വരെ ചിന്തിക്കുമായിരുന്ന അക്കാലത്ത്‌, അമ്പത്‌ രൂപയും വലിയ വിഷയം തന്നെ. വീട്ടിലെന്ത്‌ പറയുമെന്നോറ്ക്കുമ്പോള്‍ ഗംഗയെപ്പോലെ വെറും പാവവും, മുട്ടിയ മഹാത്മാവിനെക്കുറിച്ചോറ്ക്കുമ്പോള്‍ നാഗവല്ലനെപ്പോലെ കൊടും ക്രൂരനുമായി ഓരോ അഞ്ച്‌ മിനിറ്റിലും മാറി മാറി, കൊടകരയെത്തിയപ്പോഴേക്കും ഞാനൊരു പാവം ക്രൂരനായി മാറി.

വീട്‌; ബസിലിരുന്ന് കാണുമ്പോള്‍ തന്നെ വിശപ്പ്‌ തലക്കടിച്ച് തുടങ്ങുന്ന എനിക്കന്ന് എന്തോ തീരെ വിശപ്പ്‌ തോന്നിയില്ല.

എന്നെക്കണ്ടതും, അമ്മ:

" എത്ര ദിവസം മുന്‍പേ പറഞ്ഞതാ, ഇതുവരേ നിനക്കാ കരണ്ട്‌ ബില്ല് അടക്കാന്‍ കഴിഞ്ഞില്ലല്ലേ ? ഇനി അയലോക്കത്താരെയെങ്കിലും വിട്ട്‌ അടപ്പിക്കാന്‍ വേണ്ടിയാണോ നീ കാര്‍ഡും കാശും മേശേമെ വച്ച്‌ പോയത്‌?? ഇങ്ങിനെ കുടുംബത്തേക്ക്‌ യാതൊരു ഉപകാരവുമില്ലാണ്ടാവല്ലേടാ മോനേ "

ഓര്‍ശക്തിയില്‍ അഭിമാനം പൂണ്ട്‌, മുട്ടിയ ചേട്ടനോട്‌ സൈലന്റായി ഒരു സോറിയും പറഞ്ഞ്‌ കൈ കഴുകി ചമ്രം പടിഞ്ഞിരുന്ന് ആഹ്ലാദചിത്തനായി റിലാക്സ്ഡായി വിളിച്ചുപറഞ്ഞു.

'അമ്മേ......ചോറെടുക്ക്‌'

11 comments:

ബിന്ദു said...

കുറച്ചുമുന്‍പു നോക്കുമ്പോള്‍ കൂര്‍ക്കയുപ്പേരി ഇഷ്ടമെന്നെഴുതിയതിപ്പോള്‍ പച്ചപ്പയറായ? :) മന്തലമയങ്ങിയോ?ഈ പേരിന്റെ അര്‍ത്ഥമെന്താ?

വക്കാരിമഷ്‌ടാ said...

വിശന്നിരുന്നപ്പോള്‍ ആ കൂര്‍ക്കയുപ്പേരി കണ്ട് അത്താഴത്തിനു മുന്‍പ് അതൊന്നുകൂടി നോക്കി വെള്ളമിറക്കാം എന്ന് വന്ന് നോക്കിയപ്പോള്‍ സംഭവം പച്ചപ്പയറ്. കൂര്‍ക്ക മെഴുക്കുപുരട്ടി രംഭ ഇഷ്ടം.

മന്തയുടെ ന്ത നേരത്തെ മന്ദന്റെ ന്ദ അല്ലായിരുന്നോ?

ഓരോരോ മാറ്റങ്ങളേ :)

വാത്മീകി said...

അതങ്ങട് നന്നായി ബോധിച്ചു ഗഡ്യേ...

ഏ.ആര്‍. നജീം said...

ഹഹാ...വിശാല്‍ജി, മനസറിയാത്ത ആ പോക്കറ്റടിക്കാരനെ പറഞ്ഞ പ്രാക്കും തെറിയും ഒക്കെ ബൂമറാങ് പോലെ തിരിച്ചു വരും ...ഉറപ്പാ, ജാഗ്രതൈ..!
ഹല്ലപിന്നെ, പാവം പോകറ്റടിക്കാരന്‍

ശുദ്ധന്‍ said...

വിശാല്‍ജി-

പുതിയ ശൈലി ആണോ???
അവധി ദിനങ്ങള്‍ ആനന്ന്ദകരമാക്കാന്‍ പോസ്റ്റെഴുത്തിലാണോ ഇപ്പോ..

നമ്മടെ ഭാഗ്യം
:)


-- ശുദ്ധന്‍

നിഷ്ക്കളങ്കന്‍ said...

വിശാല്‍ജി,

ഹഹ .. കിടില‌ം. അവധിയ്ക്ക് എഴുതിത്ത‌ക‌ര്‍ക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണെന്നു തോന്നുന്നല്ലോ?
പോര‌ട്ടേ.... കാത്തിരിയ്ക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതു ശരി ഇതൊരു മിനി കൊടകര ആണല്ലേ?

മുരളി മേനോന്‍ (Murali Menon) said...

വിശാലാ, മന്ദലമയങ്ങിയുടെ അര്‍ത്ഥം അറിയാന്‍ ആളുകള്‍ കൂടുന്നു. ഇതുവരെയും അര്‍ത്ഥം പറഞ്ഞില്ല. കൊടകര പാടത്തൂകൂടെ ഓടി കേറി ചാത്തന്‍ മാഷ് റോഡിലേക്ക് കേറി മാപ്രാണം കള്ള് ഷാപ്പിന്റെ മുമ്പില്‍ നിന്ന് ഞാനൊന്നു അര്‍ത്ഥം പറഞ്ഞ് നോക്കാം. പറ്റിയില്ലെങ്കില്‍ വിശാലന്‍ പൂശ്യാ മതി.
“മന്ദം മയങ്ങി” - സ്വതവേ മന്ദതയുള്ള ഒരുത്തന്‍ മയങ്ങിയ അവസ്ഥയിലും കൂടി ആയാല്‍ അവന്‍ മന്ദം‌മയങ്ങി ആയി. ഇനി മന്ദലമയങ്ങി എന്നാവണമെങ്കില്‍ മാപ്രാണത്ത് നിന്ന് മന്ദം‌മയങ്ങി കൊടകര എടത്താടന്‍ ഹൌസിന്റെ മുമ്പില്‍ ചെന്ന് നിക്കണം അപ്പോള്‍ വിശാലന്റെ ഭാഷയില്‍ അവന്‍ മന്ദലമയങ്ങി ആയീന്നു വരും.
മേല്പറഞ്ഞ ടി കാര്യങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍പ്പ് കല്പിക്കാ‍ന്‍ ഉത്തരവിടുന്നു.
ps: കാലിപൊക്കറ്റുമായ് നടക്കും നാട്ടുകാരെ പോക്കറ്റടിക്കാരെന്ന് ചീത്തപ്പേരു കേള്‍പ്പിക്കാന്‍

സഹയാത്രികന്‍ said...

ഹി..ഹി..ഹി... കലക്കി...

ഓ : ടോ : വായിച്ഛപ്പോ ‘റാംജിറാവ് സ്പീക്കിംങ്‘ലെ ‘ഇന്നച്ഛന്‍ സായികുമാറിനോട്‘ ചോദിച്ചത് ഓര്‍മ്മ വന്നു..., “ അല്ല... സത്യത്തില് നിനക്ക് പോക്കറ്റടി ഇണ്ടാ...!“

Manu said...

ഹ ഹ ഹ!!

paachu said...

മ്മക്ക് ണ്ടായ ഒരു അനുഫവം പറയാം, ഗുരുവായൂര്‍ന്ന് കുന്നംകുളം വഴി തൃശൂര്‍ക്ക് പോവേര്‍ന്നു, കുന്നംകുളം എത്താറായപ്പൊ റോയല്‍ന്റെ അടുത്തൂന്നു പിന്നിലെ സീറ്റിലെ ഗഡി പറഞ്ഞു, ദാ അടുത്തിരിക്കണോന്‍ പോക്കറ്റടിക്കാരനാ, സൂക്ഷിചോന്ന്,പറഞ്ഞാള്‍ക്ക് ഗ്ലാമറില്ലാതോന്ണ്ട് ഞാനൊന്ന് മുഖം കോട്ടി, മ്മള് ഇതെത്ര കണ്ടതാ എന്ന മട്ടില്‍, താവൂസ് തീയേറ്റര്‍ സ്റ്റോപ്പെത്താനായപ്പൊ പിന്നേം മുന്നറിയിപ്പ്, അപ്പൊ റിസ്കെടുത്തില്ല, നോക്യേപ്പൊ അളിയന്മാരെ, ബസ്സില്‍ കൊടുക്കാന്‍ എളുപ്പത്തിന് ഷര്‍ട്ട് കുപ്പായത്തിന്റെ പോക്കറ്റില് മാറ്റി വെച്ചിരുന്ന 50 ഇന്ഡ്യന്‍ റുപീസ് വാനിഷ്ഡ്, ശൂന്യം, തിരിഞ്ഞ് നോക്ക്യേപ്പൊ ആ സ്കെല്‍ട്ടണ്‍ ബസ്സീന്ന് എറങ്ങണു, ആളെറക്കം’ പറഞ്ഞ് തിക്കിതെരക്കി എറങ്ങ്യെപ്പോഴെക്കും ചോര്‍ നൂറെ നൂറേല് പാഞ്ഞിരുന്നു, മ്മളോടാ കളി, സ്കൂളി പടിക്കുമ്പോ ഇരുനൂറ് ഫസ്റ്റായ മ്മളോട്, ഒരൂഹം വെച്ച് മ്മളും പാഞ്ഞു,ഒടുക്കം ആര്‍ സി പാര്‍ക്ക് ബാറിന്റെ മുന്നിലെത്തി നിന്നു, അവടം വരെ ഞാനയാളെ കണ്ട്താ, മ്മളെ ഗതികേടിന് എനിക്കവിടൊന്ന് കേറി നോക്കാനും തോന്നി, തൃക്കാലെടുത്തു വെച്ചതും മുന്നിലെ ടേബിളില്‍ നാട്ടിലെ രണ്ട് ആസ്ഥാന അലമ്പന്മ്മര്‍, “ഹാജ്യാരെ മോന്‍ ബാറിലോ ?” അവര്ടെ ആ ഞെട്ടല്‍ മാറ്റാനും ഈ ചോദ്യം നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാനും ഇരുനൂറ്റമ്പത് ഇന്‍ഡ്യന്‍ ഉറുപ്പിക മ്മക്ക് ചെലവാക്കേന്ണ്ടി വന്നു, ഒരു ബിയറിനു അമ്പതു ക യാണെന്നും ബ്രാണ്ടി പെഗ്ഗിനു ഇരുപതഞ്ച് ക ഉണ്ടെന്നും ബാറിലെ ഗ്രീമ്പിസ് ഫ്രയ്ക്ക് ഇരുപത് ക ഉന്ദെന്നുമുള്ള വിലപ്പെട്ട ഇന്‍ഫൊര്‍മാഷന്‍സ് അന്നു കിട്ടി,ഷര്‍ട്ടിന്റെ പോക്കറ്റിലുള്ളതും പേന്റിന്റെ പോക്കറ്റിലുള്ളതും പോയിക്കിട്ടിയപ്പോള്‍, സന്തോഷമായി ഗോപ്യേട്ടാ സന്തോഷമായി.