Thursday, October 11, 2007

പോക്കറ്റടി

തൃശ്ശൂര്‍ റൌണ്ടിലൂടെ, ഭാവി ഏത്‌ ഭൂതത്തിന്റെ കയ്യിലായിരിക്കുമെന്നാലോചിച്ച്‌ സ്വയം വർത്തമാനം പറഞ്ഞ്‌ നടന്നിരുന്ന പല ഉച്ചകളിലൊന്നില്‍.

രാഗം തിയറ്ററിന്റെ മുന്‍പില്‍ വച്ച്‌ എന്റെ ശരീരത്തിലാരോ മുട്ടി. നേർക്കുനേരെയുള്ള ഷോള്‍ഡറ് മുട്ടല്‍. സോറികള്‍ക്ക്‌ പകരം, മുട്ടലില്‍ പങ്കെടുത്ത അദ്ദേഹവും ഞാനും ഒന്നുംകൂടി ആറ്ഭാടമായി 'മുട്ടാന്‍ണ്ട്രാ' എന്ന ഭാവം കൈമാറി.

ജോസിന്റെ മുന്നിലെത്തിയപ്പോള്‍, വെറുതെ പോക്കറ്റില്‍ ഒന്ന് ടച്ച്‌ ചെയ്‌തു.

‘യെസ്‌!!! മൂന്ന് ദിവസം മുന്‍പ്‌ കരണ്ട്‌ ബില്ലടക്കാന്‍ തന്ന 50 രൂപ ഷറ്ട്ടിന്റെ പോക്കറ്റില്‍ നിന്ന് അബ്‌സ്കോണ്ടിങ്ങ്‌. ഒടുക്കത്തെ പങ്‌ച്വാലിറ്റിയായതുകൊണ്ട്‌ അടക്കാന്‍ ടൈം കിട്ടിയില്ലായിരുന്നു.

അഞ്ഞൂറ്‌ രൂപ നഷ്ടപ്പെട്ടാല്‍ ആത്മഹത്യയെക്കുറിച്ച്‌ വരെ ചിന്തിക്കുമായിരുന്ന അക്കാലത്ത്‌, അമ്പത്‌ രൂപയും വലിയ വിഷയം തന്നെ. വീട്ടിലെന്ത്‌ പറയുമെന്നോറ്ക്കുമ്പോള്‍ ഗംഗയെപ്പോലെ വെറും പാവവും, മുട്ടിയ മഹാത്മാവിനെക്കുറിച്ചോറ്ക്കുമ്പോള്‍ നാഗവല്ലനെപ്പോലെ കൊടും ക്രൂരനുമായി ഓരോ അഞ്ച്‌ മിനിറ്റിലും മാറി മാറി, കൊടകരയെത്തിയപ്പോഴേക്കും ഞാനൊരു പാവം ക്രൂരനായി മാറി.

വീട്‌; ബസിലിരുന്ന് കാണുമ്പോള്‍ തന്നെ വിശപ്പ്‌ തലക്കടിച്ച് തുടങ്ങുന്ന എനിക്കന്ന് എന്തോ തീരെ വിശപ്പ്‌ തോന്നിയില്ല.

എന്നെക്കണ്ടതും, അമ്മ:

" എത്ര ദിവസം മുന്‍പേ പറഞ്ഞതാ, ഇതുവരേ നിനക്കാ കരണ്ട്‌ ബില്ല് അടക്കാന്‍ കഴിഞ്ഞില്ലല്ലേ ? ഇനി അയലോക്കത്താരെയെങ്കിലും വിട്ട്‌ അടപ്പിക്കാന്‍ വേണ്ടിയാണോ നീ കാര്‍ഡും കാശും മേശേമെ വച്ച്‌ പോയത്‌?? ഇങ്ങിനെ കുടുംബത്തേക്ക്‌ യാതൊരു ഉപകാരവുമില്ലാണ്ടാവല്ലേടാ മോനേ "

ഓര്‍ശക്തിയില്‍ അഭിമാനം പൂണ്ട്‌, മുട്ടിയ ചേട്ടനോട്‌ സൈലന്റായി ഒരു സോറിയും പറഞ്ഞ്‌ കൈ കഴുകി ചമ്രം പടിഞ്ഞിരുന്ന് ആഹ്ലാദചിത്തനായി റിലാക്സ്ഡായി വിളിച്ചുപറഞ്ഞു.

'അമ്മേ......ചോറെടുക്ക്‌'

കെച്ചപ്പ്

ലഞ്ചിന് പിസ കഴിക്കാന്‍ പോയ ഒരു ദിവസം. ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ട്‌ പെപ്സിയാണെന്നു കരുതി ഞാനെടുത്ത് വായിലേക്ക് ഒഴിച്ചത് കെച്ചപ്പിന്റെ ബോട്ടില്‍ .

'ഇതെന്താ വീഴാത്തേ' എന്ന് വിചാരിച്ച്‌ കുപ്പിയിലേക്ക്‌ നോക്കിയപ്പോഴല്ലേ...കാര്യം മനസ്സിലായത്.

പതുക്കെ കുപ്പി താഴെ വച്ച്, പ്രകടനം ആരെങ്കിലും കണ്ടോയെന്നറിയാന്‍ ചുറ്റും നോക്കിയപ്പോ, ഒരു അറബിക്കൊച്ച്‌ 'കൌതുകലോകം'കാണുന്ന കണക്കെ, ആശ്ചര്യത്തോടെ എന്നെ നോക്കി അതിന്റെ അമ്മയേ എന്നെ കാട്ടികൊടുക്കാനായി മാന്തുന്നു!

കെച്ചപ്പ്‌ കുപ്പിയോടെ ‘ടുമ ടുമാന്ന്‘ കുടിക്കുന്നവരും ഈ ഭൂമിയിലുണ്ടോ പടച്ചോനേ.... എന്നാകും ആ കൊച്ച്‌ ചിന്തിച്ചിരിക്കുക.

ഹവ്വെവര്‍, തകര്‍ന്ന മാനവുമായി അരവിന്ദന്‍ പറഞ്ഞ ‘ബ് ബ് ഹ്‌’ എന്ന ചിരിയോടെ ഞാനവിടെ നിന്നും ഓടിരക്ഷപ്പെട്ടു.

ഗഡി & ചുള്ളന്‍

ഗഡി:
ഗഡിയെന്നാല്‍ 'അടുത്ത സുഹൃത്ത്‌' എന്നും 'സോള്‍ ഗഡി' എന്നാല്‍ വളരെ അടുത്ത സുഹൃത്ത്‌ എന്നതുമാണ്‌ പൊതുവില്‍ അര്‍ത്ഥമെങ്കിലും, നമ്മളോട്‌ അടുപ്പമുള്ള വ്യക്തിയോട്‌ വേറൊരു വ്യക്തിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തെ ഗഡി എന്ന് പരാമര്‍ശിക്കുന്നു.

ഉദാ:-
*ഇന്നലെ പാതിരാക്ക്‌ എതോ ഒരു അറബി എന്നെ ഫോണില്‍ വിളിച്ച്‌ അറബീല്‌ ജാതി പെരുക്കിഷ്ടാ.

'മനുഷ്യനെ മിനക്കെടുത്താതെ പോയി കിടന്നൊറങ്ങറ ഗഡീ'

എന്ന്‌ പറഞ്ഞ്‌ ഞാന്‍ മൊബെയില്‍ സ്വിച്ചോഫ്‌ ചെയ്തുവച്ചു.
ഇതിലെ ഗഡി അപരിചിതനായ അറബിയാണ്‌.

ചുള്ളന്‍:
സുന്ദരന്‍ എന്ന് തന്നെ അര്‍ത്ഥം. സുന്ദരാ അല്ലേ സുന്ദരീ എന്ന് വിളിച്ചാല്‍ ആര്‍ക്കും വല്യ പരാതിയൊന്നുമുണ്ടാവാത്തതുകൊണ്ടത്രേ അത്‌ വ്യാപകമായ വിളിയായിക്കിയത്‌. ഇപ്പോ ചുള്ളനും ഗഡിയും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിച്ചുവരുന്നുണ്ട്‌

ഉദാ:-
സ്വന്തം അച്ഛന്‍ ഡ്രസ്സ്‌ മാറി രാവിലെ പുറത്തേക്ക്‌ പോകുന്നത്‌ കണ്ട്‌ അമ്മയോട്‌ മകന്‍ ചോദിക്കുന്നു

*അമ്മേ, ദെവിടേക്കാ കാലത്ത്‌ തന്നെ ചുള്ളന്‍ ചെമ്പ്‌ റോളില്‍..?
* * *
പി.എസ്.: ഞാന്‍ ബ്ലോഗില്‍ സാധാരണ ഗഡിയെന്നും ചുള്ളനെന്നും വിളിക്കുന്നത്‌ 'പ്രിയ സുഹൃത്തേ' എന്ന അര്‍ത്ഥത്തിലാണ്‌.

മാത്തപ്പന്‍

അന്ന് ചേട്ടന്‍ ബഹറിനില്‍ നിന്ന് ആദ്യമായി വെക്കേഷന്‌ നാട്ടില്‍ വരുന്ന ദിവസമായിരുന്നു.

ചേട്ടന്റെ ഫേവറൈറ്റ്‌ ചക്കക്കൂട്ടാനും കൂര്‍ക്ക ഉപ്പേരിക്കും പുറമേ ചേട്ടന്‌ ഒരു കിലോ ആട്ടിറച്ചിയും ഞങ്ങള്‍ക്ക്‌ പോത്തിറച്ചിയും വാങ്ങി എല്ലാമൊരുക്കി ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തേ ചേട്ടനേയും കൊണ്ട്‌ വിജയേട്ടനും സംഘവും എത്തി. ബ്രൂട്ടിന്റെ രൂക്ഷഗന്ധം അവിടമാകെ വ്യാപിച്ചു.

കെട്ടിപ്പിടുത്തങ്ങള്‍ക്കും കരച്ചിലും പിഴിച്ചിലിനും ശേഷം ഹാളിലെത്തി, മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ച ചേട്ടന്‍ സ്വിച്ച്‌ ബോഡിലേക്ക്‌ നോക്കി മുഖത്ത്‌, 'ങേ..?' എന്നൊരു ചോദ്യഛിന്നത്തൊടെ അമ്മയോട്‌ ചോദിച്ചു.

ഏതാ ഈ മാത്തപ്പന്‍???

പൊട്ടിച്ചിരിച്ചിരികള്‍ക്കിടയില്‍ ഞാന്‍ പോയി, സ്വിച്ച്‌ ബോഡില്‍ തിരുകി വച്ച, 'ശ്രീ.മുത്തപ്പന്‍* ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിയ തകിട്‌ എടുത്ത്‌ പൊന്തിച്ചു വച്ചു.

*മ ഉ(ചിഹ്നം)ത്തപ്പന്‍

അന്ദ്രേ ആഗസി

ഷാജൂന്റെ അമ്മാ‍മ്മ കാലത്തെണീറ്റാ വൈന്നാരാവും വരെ ടീ.വീ.ലെ മുന്നീന്ന് എണീക്കാതെ, ‘പിക്ചര്‍ ട്യൂബ് അടിച്ച് പോകും ട്ടാ’ എന്ന വാണിങ്ങ് പരിഗണിക്കാതെ ടിവി കണ്ട് ഒരു ടെന്നീസ് ഫാനായി മാറി.

ഒരിക്കല്‍ കളിമണ്‍ ഗോരായില്‍ (?) ഒന്നിനുപുറകേ ഒന്നായി ഏയ്സുകള്‍ പായിച്ചുകൊണ്ടിരുന്ന അന്ദ്രേ ആഗസിയെയും അത് നോക്കി ‘ചുണ്ട് കടിച്ച് പിടിച്ച്’ കയ്യടിക്കുന്ന സ്റ്റെഫി ഗ്രാഫിനേം കണ്ടുകൊണ്ടിരിക്കേ, അമ്മാമ്മ പിന്നീക്കോടെ വന്ന് ഷാജു ഒട്ടും പ്രതീക്ഷിക്കാത്ത തരം ഒരു ചോദ്യം ചോദിച്ചു!!

‘ഡാ ഈ മൊട്ടത്തലന്‍ എവിടെത്തുകാരനാണ്ഡാ..?’

അവന്‍ അമ്മാമ്മയെ ഒന്ന് നോക്കുക മാത്രേ ചെയ്തുള്ളൂ. ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് അതിരാവിലെ അമ്മാമ്മ; ഷാജൂനെ കണ്ടതും പറഞ്ഞത്രേ!

‘ഡാ അയ്യാള്‍ ആന്ത്രാക്കാരനാണ്ഡാ...’

ഡിസ്ക്ലൈമര്‍: ഇത് ഞാനുണ്ടാക്കിയതൊന്നുമല്ല, സത്യം. ഷാജു പറഞ്ഞതാ...